banner

ഉയർന്ന ശമ്പളമെന്ന വാഗ്ദാനത്തിൽ വീണ് റഷ്യയിലേക്ക് പറന്നു!, അവിടെ നിയോഗിക്കപ്പെട്ടത് റഷ്യൻ സൈന്യത്തിനൊപ്പം യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ, ഇന്ത്യൻ യുവാവ് റഷ്യയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം


സ്വന്തം ലേഖകൻ
ഹൈദരാബാദ് : റഷ്യൻ സൈന്യത്തിനൊപ്പം യുക്രെയ്ൻ യുദ്ധമുഖത്തു പോയ ഇന്ത്യക്കാരൻ ദാരുണമായി കൊല്ലപ്പട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫൻ (30) ആണ് മരിച്ചത്. റഷ്യയിൽനിന്നു യുവാവിനെ തിരിച്ചെത്തിക്കാൻ കുടുംബാംഗങ്ങൾ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ സഹായം തേടിയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ഉവൈസി നടത്തിയ അന്വേഷണത്തിലാണ് അസ്ഫൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.
റഷ്യൻ ആർമിയിൽ ഹെൽപർ തസ്തികയിലേക്ക് ജോലിക്കായാണ് അസ്ഫൻ പോയത്. എന്നാൽ ജോലി ലഭിച്ചതാവട്ടെ യുക്രൈൻ യുദ്ധമുഖത്തും. അസ്ഫൻ അടക്കം റഷ്യയിൽ ജോലി തേടി എത്തിയ ഒട്ടേറെ ഇന്ത്യക്കാരെ റഷ്യൻ സൈന്യം യുക്രെയ്‌നിലെ യുദ്ധമുഖത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഹൈദരാബാദിൽ തുണിക്കടയിൽ ജോലി ചെയ്തിരുന്ന അസ്ഫനെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ചെന്നൈയിലെ റിക്രൂട്ടിങ് ഏജൻസി റഷ്യയിലെത്തിച്ചത്. പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്താണു കൊണ്ടുപോയത്. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽനിന്നു കിഴക്കൻ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കിലേക്ക് പരിശീലനത്തിന് അയച്ചു.

യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരൻ വിവരം നാട്ടിൽ അറിയിച്ചിരുന്നു. തുടർന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. അസ്ഫനു ഭാര്യയും 2 പെൺമക്കളുമുണ്ട്.

Post a Comment

0 Comments