banner

ചെന്നൈയിലെ ദമ്പതികളുടെ കൊലപാതകം!, രാജസ്ഥാൻ സ്വദേശി മഹേഷ് അറസ്റ്റിൽ, ഇവിടെ നിന്ന് 100 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു


സ്വന്തം ലേഖകൻ
എരുമേലി : ചെന്നൈയില്‍ കുടുംബസമേതം താമസമാക്കിയ അധ്യാപികയെയും റിട്ട. കരസേന ഉദ്യോഗസ്ഥനായ ഭർത്താവിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.

എരുമേലി ഒഴക്കനാട് പുഷ്പവിലാസം പരേതനായ പുരുഷോത്തമന്റെ മകള്‍ പ്രസന്ന കുമാരി (62), ഭർത്താവ് പാലാ സ്വദേശി ശിവൻ നായര്‍ (72) എന്നിവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചെന്നൈയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രാജസ്ഥാൻ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാർഡ് വെയർ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കൊലപാതകം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്ന വീട്ടിലെ പരിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.

ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച രാത്രിയില്‍ രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൂറ് പവനോളം സ്വർണ ആഭരണങ്ങള്‍ കവർച്ച ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. നേരത്തെ ക്ലിനിക്കില്‍ വന്ന് പരിചയം ഉള്ള സംഘമാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനും പോലീസ് നടപടികള്‍ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്കാരം സംബന്ധിച്ച്‌ തീരുമാനിക്കുന്നതിന് ബന്ധുക്കളാണ്. സംഭവം സംബന്ധിച്ച്‌ ഊർജിത അന്വേഷണം ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments