സ്വന്തം ലേഖകൻ
വാഷിങ്ടണ്‍ : ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം കൃത്യമായി വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം, ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ.
ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു.
മിസൈല്‍ ആക്രമണം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു.
ആക്രമണ വാര്‍ത്തയെ തുടര്‍ന്ന് ടെഹ്‌റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇറാനിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ്, ഫ്‌ലൈദുബായ് വിമാനങ്ങള്‍ തിരിച്ചുവിട്ടു.
.jpg)
0 Comments