banner

കല്യാശേരിയിലെ കള്ളവോട്ട്!, വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ, ഗണേഷനെ ഒന്നാം പ്രതിയാക്കി ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ കേസ്


സ്വന്തം ലേഖകൻ
കണ്ണൂർ : കണ്ണൂർ കല്യാശേരിയിൽ ‘വീട്ടിൽ വോട്ട്’ ചെയ്യുന്നതിനിടെ സി.പി.എം നേതാവ് കള്ളവോട്ട് ചെയ്ത സംഭവത്തിൽ റീപോളിംഗ് സാദ്ധ്യമല്ലെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. വോട്ട് അസാധുവാക്കുമെന്നും കളക്ടർ അറിയിച്ചു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്പെഷ്യൽ പോളിംഗ് ഓഫീസർ പൗർണമി വി.വി,​ പോളിംഗ് അസിസ്റ്റന്റ് പ്രജിൻ ടി.കെ,​ മൈക്രോ ഒബ്‌സർവർ ഷീല എ,​ സിവിൽ പൊലീസ് ഓഫീസർ ലെജീഷ് പി,​ വീഡിയോഗ്രാഫർ റിജു അമൽജിത്ത് പി.പി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

അതേ സമയം, നിയമ വിരുദ്ധമായി പ്രവർത്തിച്ച ഗണേഷനും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി ജില്ലാ ഭരണകൂടം കണ്ണപുരം പൊലീസിൽ റിപ്പോർട്ട് നൽകിയിരുന്നു ഇതിനു പിന്നാലെയാണ് പോളിങ്ങ് ഓഫീസർ പൗർണമി പോളിംഗ് അസിസ്റ്റന്‍റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ എ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർ ലജീഷ് എന്നിവർക്ക് എതിരെ കണ്ണപുരം പൊലീസ് കേസ് എടുത്തത്. 

കാസർകോട് മണ്ഡലത്തിലെ കല്യാശേരി പാറക്കടവിൽ സി.പി.എം നേതാവ് 92കാരിയുടെ വോട്ട് ചെയ്തതായാണ് പരാതി ഉയർന്നത്. വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനത്തിൽ ദേവി എന്ന 92കാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കപ്പോത്ത്‌കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഇ.കെ. ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി ഉയർന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Post a Comment

0 Comments