banner

സിബിഐ സംഘത്തിൻ്റെ മുഴുവൻ ഉദ്യോഗസ്ഥരും എത്തും!, സിദ്ധാർത്ഥൻ്റെ മരണത്തിൽ ഹോസ്റ്റലിൽ പരിശോധന, ദുരൂഹത നീങ്ങുമോ?


സ്വന്തം ലേഖകൻ
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ പേരും ഇന്ന് വയനാട്ടിലെത്തും. സിബിഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് പൂക്കോട് കോളേജിലെത്തുന്നത്.
 
സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സിബിഐ നിർദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം.

അതേസമയം കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ, കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.

അതിനിടെ സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അച്ഛൻ ഇന്നലെ മൊഴി കൊടുത്തു. ഇന്നലെ രാവിലെ വൈത്തിരിയിൽ എത്തിയാണ് മൊഴി നൽകിയത്. സി ബി ഐയോട് പറഞ്ഞ കാര്യങ്ങൾ മനുഷ്യാവകാശ കമ്മീഷൻ മുമ്പിലും ആവർത്തിച്ചുവെന്ന് സിദ്ധാർത്ഥൻറെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ടുനിന്നിരുന്നു അച്ഛൻ്റെ മൊഴിയെടുപ്പ്. നേരത്തെ ചൊവ്വാഴ്ച ക്യാമ്പസിൽ എത്തിയ കമ്മീഷൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു.

Post a Comment

0 Comments