
കൊല്ലം: കൊല്ലം കുണ്ടറയില്‍ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഫുട്ബോള്‍ കളിക്കിടെ മതിലിന് പുറത്തേയ്ക്ക് പോയ പന്ത് എടുക്കുവാൻ ശ്രമിക്കുന്ന തിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്ക് ഏറ്റാണ് കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്.അര്‍ഫാന്‍ കഴിഞ്ഞ ദിവസം മരിച്ചത്.
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ അല്പം പൊക്കത്തില്‍ ഘടിപ്പിച്ചിരുന്നതായ കമ്പിയില്‍ നിന്ന് ഷോക്കേറ്റതാകാം എന്നാണ് ലഭ്യമാകുന്ന വിവരം.
പ്രദേശവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം ഇന്ന് നടന്നു.
അഷ്ടമുടി നാടിനും ഇത് കണ്ണീർ ദിനം
നാടകകലയിലൂടെ പ്രസിദ്ധനും ഹോട്ടൽ അസോസിയേഷൻ്റെ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച അഷ്ടമുടി ഹിലാലിൻ്റെ ചെറു മകനാണ് മരിച്ച അർഫാൻ. അതു കൊണ്ട് തന്നെ അഷ്ടമുടി നാട്ടിൽ മരണ വാർത്ത പരന്നെത്തി. പിന്നാലെ പിതാവ് സാജൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് ദുഃഖവാർത്ത അറിഞ്ഞതോടെ അഷ്ടമുടിയിൽ നിന്ന് രാത്രിയിൽ തന്നെ കേരളപുരത്തെക്കെത്തിയത്.
0 Comments