
ചീഫ് എഡിറ്റർ
കൊല്ലം : കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ 16-കാരന് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ അന്തരിച്ച എം.എസ്.അര്‍ഫാനാണ് ഇന്ന് ഫലം പ്രസിദ്ധീകരിച്ച ഐസിഎസ്ഇ പരീക്ഷയിൽ 93 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയത്. കൊല്ലം സെൻറ് വിൻസെൻ്റ്സ് കോൺവെൻറ് സ്കൂളിലെ വിദ്യാർഥിയായിരുന്ന അർഫാൻ ഈ കഴിഞ്ഞ ഏപ്രിൽ 18നാണ് അകാലത്തിൽ വേർപിരിഞ്ഞത്. വിയോഗത്തിനിടെ ഉന്നത വിജയം കരസ്ഥമാക്കിയുള്ള മകൻ്റെ പരീക്ഷാഫലം പുറത്തുവന്നത് മാതാപിതാക്കളെയും ബന്ധുക്കളെയും കൂടുതൽ ദുഃഖത്തിലാഴ്ത്തി.
അതേ സമയം ഫുട്ബോള്‍ കളിക്കിടെ മതിലിന് പുറത്തേയ്ക്ക് പോയ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്ക് ഏറ്റാണ് വിദ്യാർത്ഥി മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ അല്പം പൊക്കത്തില്‍ ഘടിപ്പിച്ചിരുന്നതായ കമ്പിയില്‍ നിന്ന് ഷോക്കേറ്റതാകാം എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
0 Comments