banner

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കെജരിവാള്‍!, ലോക്‌സഭ പ്രചാരണത്തിനായി വീണ്ടും കളത്തിലിറങ്ങാന്‍ ഡൽഹി മുഖ്യമന്ത്രി, റോഡ് ഷോയുടെ വീഡിയോ കാണാം


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ലോക്‌സഭ പ്രചാരണത്തിന് ഇറങ്ങും. തുടക്കത്തില്‍ തന്നെ റോഡ് ഷോ നടത്തി അരവിന്ദ് കെജരിവാളിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി.



പ്രചാരണത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഡല്‍ഹി കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി അരവിന്ദ് കെജരിവാള്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അനുഗമിച്ചു. ഇന്ന് ദക്ഷിണ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോ നടത്തി പ്രചാരണത്തിന് ശക്തി പകരാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി അരവിന്ദ് കെജരിവാള്‍ നിലപാടുകള്‍ വ്യക്തമാക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കാന്‍ ഇരിക്കേ, കെജരിവാളിനെ ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ പദ്ധതി. മെയ് 25നാണ് ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ കെജരിവാളിനെ എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തെങ്കിലും കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തെരഞ്ഞെടുപ്പു കാലമാണെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നെന്നും ചൂണ്ടിക്കാട്ടി കോടതി ഇഡിയുടെ വാദം തള്ളുകയായിരുന്നു.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതില്‍ അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല- കോടതി ചൂണ്ടിക്കാട്ടി.

Post a Comment

0 Comments