
തൃക്കരുവ : അഷ്ടമുടി പതിനാറാം വാർഡിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിലായി. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമായി പെയ്ത മഴവെള്ളം വഴിയിലൂടെ കുത്തൊലിച്ച് വീടുകളിലേക്ക് കയറുകയായിരുന്നു. അഷ്ടമുടി കുരുമ്പലമൂട് സ്വദേശിയായ രാജീവ് - ബീന ദമ്പതികളുടെ വീട്ടിലും സമീപത്തെ മൂന്നോളം വീടുകളിലും ആണ് വെള്ളം കയറിയത്. ഉച്ചയായതോടെ വെള്ളം വീടിനു പുറത്തേക്ക് ഇറങ്ങിയെങ്കിലും കാലവർഷത്തിൽ ഇത് വീണ്ടും ആവർത്തിക്കുമോ എന്ന ഭയത്തിലാണ് ഈ കുടുംബങ്ങൾ. എന്നാൽ നിലവിലുള്ള വഴിയിലൂടെ ഓട നിർമിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് നാട്ടുകാർ പറയുന്നത്.
വഴി നിർമ്മിക്കുന്ന അവസ്ഥയിൽ ഓട വേണമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയില്ലായിരുന്നു. പക്ഷേ കഴിഞ്ഞ മഴയിൽ വെള്ളം കുത്തൊലിച്ചെത്തിയതോടെ ഓട നിർമ്മിക്കുന്നതിനെക്കുറിച്ച് മെമ്പറോട് പറഞ്ഞിരുന്നു എന്നാൽ ഒരു മെമ്പർ ഇരുന്ന കാലത്ത് ഒരു വഴിയെ നിർമ്മിക്കാൻ ആവുകയുള്ളൂ എന്നും അടുത്ത ഭരണം വരുമ്പോൾ നോക്കാം എന്നുമാണ് മെമ്പർ പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അഷ്ടമുടി മണലിക്കട, തൃക്കരുവ ഇഞ്ചവിള തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
0 Comments