സ്വന്തം ലേഖകൻ
ലണ്ടൻ : സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂത്രധാരനായി പ്രവർത്തിച്ചിരുന്ന ബോട്ട് നെറ്റ് നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്നതിന് പിടിയിലായ ചൈനീസ് സ്വദേശിയില്‍ നിന്ന് പിടികൂടിയത് കോടികള്‍ വില വരുന്ന ആഡംബര വാഹനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയ 21 വസ്തു വകകളും.
അമേരിക്കൻ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടേയും പങ്കാളിത്തത്തോടെ നടന്ന ഓപ്പറേഷനാണ് സൈബർ കുറ്റകൃത്യങ്ങളുടെ വൻ ശൃംഖല തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യൻ കുറ്റാന്വേഷണ സംഘടനയായ യൂറോപോള്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ട് പേർ ഒളിവില്‍ പോയതായാണ് യൂറോപോള്‍ വിശദമാക്കുന്നത്.
ചൈനീസ് പൗരനായ യുൻഹി വാംഗ് എന്നയാളെയാണ് അമേരിക്കൻ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കംപ്യൂട്ടറുകളിലെ സ്വകാര്യ വിവരങ്ങള്‍ അടക്കമുള്ളവ സൈബർ ക്രിമിനലുകള്‍ക്ക് വില്‍പന നടത്തുക വഴി അളവില്ലാത്ത സ്വത്താണ് ഇയാള്‍ സമ്പാദിച്ചതെന്നാണ് പുറത്ത് വരുന്നത്.
60 ദശലക്ഷം യുഎസ് ഡോളർ വിലയുള്ള ആഡംബര വസ്തുക്കളാണ് ഇയാളില്‍ നിന്ന് കണ്ടുകെട്ടിയിട്ടുള്ളത്. ഫെറാരി, റോള്‍സ് റോയ്സ്, രണ്ട് ബിഎംഡബ്ല്യു, നിരവധി ക്രിപ്റ്റോ കറൻസ് വാലറ്റുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്.
മൈക്രോ സോഫ്റ്റ് അടക്കമുള്ള ടെക് ഭീമൻമാരുടെ സഹായത്തോടെയാണ് സൈബർ തട്ടിപ്പ് വീരനെ പിടികൂടിയത്. ഓപ്പറേഷൻ എൻഡ് ഗെയിം എന്ന പേരിലാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്ന ബോട്ട്നെറ്റ് തകർക്കലിന് നല്‍കിയിരിക്കുന്നത്.
ഇത് ഇനിയും തുടരുമെന്നാണ് യൂറോപോള്‍ വിശദമാക്കിയിട്ടുള്ളത്.
%20(15).jpg)
0 Comments