
സ്വന്തം ലേഖകൻ
ദി ഇന്ത്യ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എന്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നില്ല എന്നതിന് അരവിന്ദ് കെജ്രിവാളിന്റെ വിശദീകരണം. സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തുടരുകയാണ് കെജ്രിവാള്‍. ദില്ലി മദ്യനയ കേസില്‍ മാര്‍ച്ച് 21നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. 50 ദിവസത്തിന് ശേഷമായിരുന്നു ഇടക്കാല ജാമ്യം.
ദില്ലിയില്‍ മെയ് 25ന് വോട്ടെടുപ്പ് നടക്കാനിരിക്കെ നല്‍കിയ അഭിമുഖത്തിലാണ് അഴിമതി കേസില്‍ അറസ്റ്റിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ല എന്നതില്‍ കെജ്രിവാളിന്റെ വിശദീകരണം. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ല എന്നത് തന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു. രാജിവെച്ചാല്‍ അത് പുതിയ കീഴ് വഴക്കമാകും. താന്‍ രാജിവെച്ചാല്‍ തൊട്ടുപിന്നാലെ അറസ്റ്റിലാകുന്നത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആയിരിക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് തന്റെ നിലപാടെന്നും കെജ്രിവാള്‍ വിശദീകരിക്കുന്നു.
ഇന്‍കംടാക്സ് ഓഫീസര്‍ പദവി ഉപേക്ഷിച്ച് ദില്ലിയിലെ ചേരികളില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി പത്ത് വര്‍ഷക്കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി കസേരക്ക് വേണ്ടിയല്ല, രാജിവെക്കാതെ തുടരുന്നത്. അത് ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് തന്നെയാണെന്നും കെജ്രിവാള്‍ പറയുന്നു.
0 Comments