
കായംകുളം : അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. കായംകുളം ചിറക്കടവം തയ്യില്‍ അബ്‍ദുള്‍ ഗഫൂർ സേട്ടിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സാർഥം തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ 10ഓടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാമഗ്രികളും ഗ്യാസ് നിറഞ്ഞ രണ്ടു പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിങ് മെഷീനുകളുമാണ് നഷ്ടമായത്.
വാതിലുകളും അലമാരകളും നശിപ്പിച്ചതും വൻ നഷ്ടത്തിനിടയാക്കി. മുൻവശത്തെയും പുറകിലെയും വാതിലുകള്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതില്‍ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു. എന്നാല്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ തിരുവനന്തപുരത്തേക്ക് പോയത്.
0 Comments