സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ലഭിച്ച കുഞ്ഞിന് അധികൃതര്‍ മഴ എന്നു പേരിട്ടു. മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ നിന്നു കിട്ടിയത്. 3.14 കിലോഗ്രാം ഭാരമുള്ള, ആരോഗ്യവതിയായ കുഞ്ഞ് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷം മണി മുഴക്കിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരുമെല്ലാം അമ്മത്തൊട്ടിലില്‍ ഓടിയെത്തി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനകള്‍ക്കുശേഷം കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു
2002 നവംബര്‍ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 599ാമത്തെയും പത്ത് മാസത്തിനിടയില്‍ ലഭിക്കുന്ന 13ാമത്തെയും കുഞ്ഞാണിത്. വേനല്‍ച്ചൂടിനിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ ലഭിക്കുന്നതിനിടെയാണ് അമ്മത്തൊട്ടിലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത്. ഇതിനാല്‍ തന്നെ കുഞ്ഞിന് മഴ എന്ന നാമകരണം നടത്തുകയായിരുന്നു അധികൃതര്‍.

0 Comments