banner

നവജാത ശിശുവിൻ്റെ കൊലപാതകം ; തലയോട്ടി തകർന്ന നിലയിൽ, പോസ്റ്റ്‌മോർട്ടത്തിൽ നിർണായക വിവരങ്ങൾ


സ്വന്തം ലേഖകൻ
കൊച്ചി : പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ തലയോട്ടിയിൽ പരിക്ക് കണ്ടെത്തി. മരണകാരണം തലക്കേറ്റ ഈ മുറിവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. വീഴ്ചയിൽ കുഞ്ഞിന്റെ താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കൊച്ചി പനമ്പള്ളിനഗറിലുള്ള ഫ്‌ളാറ്റിന് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പനമ്പിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ ഇരുപത്തിമൂന്നുകാരിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. യുവതി ലൈംഗികപീഡനത്തിനിരയായെന്നു സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞിരുന്നു. ഇതിനിടെ യുവതിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്.

പ്രസവം നടന്ന് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. രാവിലെ എട്ടേകാലോടെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്ലാറ്റില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താന്‍ ഫ്ളാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിരുന്നു.

കുഞ്ഞിനെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്കെറിഞ്ഞത് താന്‍ തന്നെയാണെന്ന് യുവതി സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. താന്‍ ഗര്‍ഭിണിയാണെന്നു വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം.  കൊറിയർ കവറിൽ പൊതിഞ്ഞനിലയിലായിരുന്നു ഇന്ന് രാവിലെ നടുറോഡില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ശുചീകരണത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

കൊറിയർ കവറിൽ നിന്നും ലഭിച്ച അഡ്രസ് വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കവറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ഫ്ലാറ്റിലേക്ക് വന്നതാണെന്ന് മനസ്സിലാക്കിയതും  പോലീസ് പ്രതിയെ കണ്ടെത്തിയതും.

Post a Comment

0 Comments