banner

രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്!, ഇറാനിലുള്ള മലയാളിയെ കണ്ടെത്തുന്നതിന് ബ്ലു കോർണർ നോട്ടീസ് ഇറക്കാൻ അന്വേഷണസംഘം, ഓരോ ഇടപാടിലും പ്രതികൾ ലാഭമുണ്ടാക്കിയത് 20 മുതൽ 30 ലക്ഷം വരെ, അവയവക്കടത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്ത്


സ്വന്തം ലേഖകൻ
കൊച്ചി : രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്. ഇതിൽ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

അതിനിടെ,രാജ്യാന്തര അവയവ കടത്ത് അറസ്റ്റിലായ പ്രതി സജിത് ശ്യാമിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഒന്നാം പ്രതി സബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം.തമിഴ്നാട് ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് ആലുവ റൂറൽ പൊലീസ് അറിയിച്ചു. അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതികൾ അവയവക്കച്ചവടം നടത്തിയത്.സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്.

രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ അന്വേഷണ സംഘത്തിന്റെ റഡാറിലേക്ക് വരുന്നത്. കൊച്ചി-കുവൈറ്റ്-ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശേരിയിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് പിടികൂടിയത്.എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.

Post a Comment

0 Comments