
തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താല്‍പര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികള്‍ സങ്കീർണ്ണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും നിബന്ധനയുണ്ട്.
അരവണ വളമാക്കി മാറ്റാൻ താല്‍പര്യമറിയിച്ച് ചില കമ്പനികള്‍ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്. കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ ഉപയോഗിക്കാതെ മാറ്റിവച്ച അരവണ, ശാസ്ത്രീയമായി നശിപ്പിക്കാനാണ് ദേവസ്വം ബോർഡ് താത്പര്യ പത്രം ക്ഷണിച്ചത്.
ഈ മാസം 21 വരെ ഏജൻസികള്‍ക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാം. 6,65,127 ടിൻ അരവണ സന്നിധാനത്തെ ഗോഡൗണില്‍ സീല്‍ ചെയ്തു വെച്ചിട്ടുണ്ട്. ഇവ പമ്പയ്ക്ക് പുറത്തെത്തിക്കണമെന്നതാണ് ആദ്യ കടമ്പ. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം പുറത്തേക്ക് കൊണ്ടുപോകാൻ. ഏജൻസികള്‍ എത്ര പേർ വന്നാലും ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പദ്ധതിയുള്ളവരെ മാത്രമേ തെരഞ്ഞെടുക്കൂ.
0 Comments