സ്വന്തം ലേഖകൻ
മണ്ണാർക്കാട് : ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി റംലത്ത് (39) ആണ് മരിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്.
രണ്ടുമാസം മുൻപ് വളർത്തുനായയിൽനിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു. ശാരീരിക അവശതയെ തുടർന്ന് രണ്ടുദിവസം മുൻപ് ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെനിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്‌തിരുന്നു.
ഞായറാഴ്ച രാത്രി ഭർത്താവിനൊപ്പം ഇവർ വീട്ടിലെത്തിയിരുന്നു. വീട്ടിലെ വളർത്തുനായകളിലൊന്നിൽനിന്നാണ് പോറലേറ്റതായി പറയുന്നത്. ഇവർ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് അറിയാൻകഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽനിന്നുള്ള ചികിത്സാ സംബന്ധമായ റിപ്പോർട്ട് ലഭിച്ചാലേ മരണം പേവിഷബാധയേറ്റാണോ എന്ന കാര്യത്തിൽ വ്യക്തതവരുത്താനാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
.jpg)
0 Comments