banner

തലസ്ഥാനത്ത് വിജയം ഉറപ്പിച്ച് ബിജെപി!, 3000 കാവി ലഡു ഓര്‍ഡര്‍ കൊടുത്തതായും പാഴാകില്ലെന്നും ബിജെപി, പതിവ് തെറ്റിക്കാതെ ശശി തരൂര്‍ ഇത്തവണയും ഫ്ലാറ്റില്‍ തന്നെ, ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ആര് നേട്ടം കൊയ്യും


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. പോളിംഗ് കഴിഞ്ഞ് 39 ആം നാളാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം പോസ്റ്റല്‍ വോട്ടുകളാവും എണ്ണിത്തുടങ്ങുക. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെടുപ്പും പിന്നാലെ തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകള്‍ വരുമെന്നാണ് പ്രതീക്ഷ.

അതിനിടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.

മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം മാര്‍ ഇവാനിയോസ് കോളേജിലും സര്‍വോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയായാണ് വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുന്നത്. 1602 തപാല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ആദ്യ റൗണ്ടില്‍ 94 ബൂത്തുകളാണ് എണ്ണുന്നത്. തെരഞ്ഞെടുപ്പ് തരംഗമാണെങ്കില്‍ ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഫലം അറിയാനാവും.

പോളിങ് ഏജൻ്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. എട്ട് മണിയോടെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രനും ഇവിടേക്ക് എത്തും. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്നും പതിവ് പോലെ ഫ്ലാറ്റില്‍ തന്നെ തുടരുമെന്നാണ് വിവരം.

കഴിഞ്ഞ നാല് തവണയും ഫലപ്രഖ്യാപന ദിവസം തരൂര്‍ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. ഫലസൂചന ലഭ്യമാകുന്നതിന് അനുസരിച്ചാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് പോകും.

Post a Comment

0 Comments