സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി കേരളത്തില്‍ വലിയ പ്രചരണമാണ് നടത്തിയത്. തിരുവനന്തപുരം, തൃശ്ശൂർ മണ്ഡലങ്ങളിലായരുന്നു ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ രണ്ടിടത്തും ബിജെപി പ്രതീക്ഷ വെക്കുമ്ബോള്‍ തന്നെ ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളും ബിജെപിക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.
അതേസമയം തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയം ഉറപ്പിച്ചെന്ന വിധത്തിലാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പറയുമ്പോഴാണ് ഈ സ്ഥിതിവിശേഷം എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങല്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ എൻഡിഎ വിജയം നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലത്തില്‍ പറയുന്നത്. ഈ സർവേ വിശദീകരിച്ചു കൊണ്ട് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത പറഞ്ഞതും ശ്രദ്ധേയമായി. തൃശൂർ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ആണ് ഏറ്റവും അധികം വിജയ സാധ്യതയെന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ അനില്‍ ആന്റണി മികച്ച പ്രകടനം കാഴ്ച വെച്ചുവെന്ന നിരീക്ഷണവും പ്രദീപ് ഗുപ്ത നടത്തി.
അതേസമയം എല്‍ഡിഎഫിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സർവേ ഫലം. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് എല്‍ഡിഎഫ് കേരളത്തില്‍ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14മുതല്‍ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരില്‍ ജയിക്കുമെന്നാണ് പ്രവചനം.
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ന്യൂസ് 18 – പോള്‍ഹബ്ബ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് 15 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നും പ്രവചനമുണ്ട്. എൻഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടാമെന്നാണ് ന്യൂസ് 18 സർവേ ഫലം.
കേരളത്തെ സംബന്ധിച്ച ഏക്റ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:
എ.ബി.പി-സീ വോട്ടർ: എൻ.ഡി.എ 1-3, എല്‍.ഡി.എഫ്-0
ടൈംസ് നൗ-ഇ.ടി.ജി: യു.ഡി.എഫ് 14-15, എല്‍.ഡി.എഫ് – നാല്, എൻ.ഡി.എ 1-3
ഇന്ത്യാ ടുഡെ-ആക്സസ് മൈ ഇന്ത്യ: ബിജെപി 2-3, യു.ഡി.എഫ് 17, എല്‍.ഡി.എഫ് 0-1
സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എല്‍.ഡി.എഫ് 2-5, എൻ.ഡി.എ 1-3
ഇന്ത്യാ ടി.വി-സി.എൻ.എസ്: യു.ഡി.എഫ് 13-15, എല്‍.ഡി.എഫ് 3-5, എൻ.ഡി.എ 1-3
ജൻകിബാത്: യു.ഡി.എഫ് 14-17, എല്‍.ഡി.എഫ് 3-5, എൻ.ഡി.എ 0-1
അതേസമയം ദേശീയതലത്തില്‍ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തില്‍ തുടരുമെന്നാണ് എക്സിറ്റ് പോള്‍ സൂചനകള്‍. എൻ.ഡി.എ 371, ഇന്ത്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്സിറ്റ് പോള്‍ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകള്‍ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇന്ത്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.
%20(19).jpg)
0 Comments