banner

തൃശൂര്‍ തോല്‍വിയ്ക്ക് പരസ്പരം പഴിചാരി കോണ്‍ഗ്രസ്!, 'വടകരയില്‍ ജയിക്കുമായിരുന്നു...പാര്‍ട്ടി കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കട്ടെ’, പൊതു രംഗം വിട്ട് കെ.മുരളീധരൻ


സ്വന്തം ലേഖകൻ
തൃശൂര്‍ : തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പൊതുരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തനിയ്ക്കായി പ്രചരണത്തിന് എത്തിയില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വേണ്ടത്ര ഏകോപനമുണ്ടായില്ല.ഇക്കാര്യം നേരത്തെ പാര്‍ട്ടിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

വടകരയില്‍ തന്നെ ഇത്തവണയും മത്സരിച്ചാല്‍ ജയിക്കുമായിരുന്നു.എന്നാല്‍ പത്മജ പാര്‍ട്ടി വിട്ടതോടെയുണ്ടായ സമ്മര്‍ദ്ദത്തില്‍ നേതാക്കള്‍ക്ക് വഴങ്ങിയാണ് തൃശൂരില്‍ മത്സരിയ്ക്കാനെത്തിയത്.കുരുതികൊടുക്കാനുള്ള തീരുമാനത്തിന് നിന്നുകൊടുക്കേണ്ടിയിരുന്നില്ല.ഇനി തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ല. പുതിയ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവരട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ ഒരു കമ്മിറ്റിയിലും ഇനി പങ്കെടുക്കില്ല.സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ 74686 വോട്ടു നേടി സുരേഷ് ഗോപി സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നത്. മുന്‍ മന്ത്രിയും സി.പി.ഐയുടെ ജനകീയതാരവുമായ വി.എസ്.സുനില്‍ കുമാര്‍ രണ്ടാം സ്ഥാനത്തെത്തി.കോണ്‍ഗ്രസിന്റെ താരമായെത്തിയ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു.

തന്നെ വിജയിപ്പിച്ച തൃശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നതായി സുരേഷ് ഗോപി പ്രതികരിച്ചു. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും തന്റെ വിജയം സമര്‍പ്പിക്കുകയാണ്. തന്റെ വിജയം കേരളത്തില്‍ അലയൊലികളുണ്ടാക്കും. കേരളത്തിന്റെ എംപിയായി പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിയാകാനില്ലന്ന് ദേശീയ നേതാക്കളെ നേരത്തെ തന്നെ അറിയിച്ചതാണ്. തനിക്ക് വോട്ട് ചെയ്തത് തൃശൂരിലെ മനുഷ്യരാണ്. തൃശൂര്‍ എനിക്ക് തന്നിരിക്കുകയാണ്. ഇനി തൃശൂരിനെ തലയിലേറ്റി നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടമായ പോസ്റ്റല്‍ വോട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറായിരുന്നു മുന്നിട്ടു നിന്നത്. ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴും വി എസ് സുനില്‍കുമാര്‍ തന്നെ ലീഡ് ചെയ്തു. എന്നാല്‍ ആദ്യ റൗണ്ട് വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായതു മുതല്‍ സുരേഷ് ഗോപി ലീഡ് നിലയില്‍ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി ഒരോ റൗണ്ടിലും ലീഡ് ഉയര്‍ത്തുകയായിരുന്നു സുരേഷ് ഗോപി.


ബിജെപി സ്ഥാനാര്‍ഥിയുടെ ലീഡ് അമ്പതിനായിരം കടന്നതോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ ആഹ്‌ളാദ പ്രകടനം തുടങ്ങിയിരുന്നു. സുരേഷ് ഗോപിയുടെ ലീഡ് അറുപതിനായിരം പിന്നിട്ടതോടെ സുരേഷ് ഗോപി വീട്ടില്‍ വിജയാഹ്‌ളാദത്തിന്റെ ഭാഗമായി മധുര വിതരണവും തുടങ്ങിയിരുന്നു. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍, ഇരു മുന്നണികളെയും അമ്പരപ്പിച്ചു കൊണ്ട് തൃശൂര്‍ സുരേഷ് ഗോപി യഥാര്‍ഥത്തില്‍ എടുക്കുക തന്നെ ചെയ്തു.

തൃശൂരിലെ സിറ്റിങ്ങ് സീറ്റ് ടി എന്‍ പ്രതാപനില്‍ നിന്ന് പിടിച്ച് വാങ്ങി മത്സരത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നിലെത്തിയിരുന്നില്ല. വടകരയിലെ സിറ്റിങ്ങ് സീറ്റ് ഒഴിവാക്കി തൃശൂരില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയായിരുന്നു മുരളീധരന്‍. തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജയുടെ പ്രതികരണം ശരിവെക്കുന്നതായിരുന്നു കെ മുരളീധരന്റെ ദയനീയമായ പ്രകടനം.

ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ച തൃശൂര്‍ മണ്ഡലം ആര്‍ക്കൊപ്പമെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമായിരുന്നു സമഗ്രാധിപത്യത്തോടെയുള്ള ബിജെപിയുടെ വിജയം. അവകാശവാദങ്ങളും, വിമര്‍ശനങ്ങളുമായി തൃശൂരിന്റെ രാഷ്ട്രീയ ഭൂമികയെ മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും സജീവമാക്കിയ മണ്ഡലത്തിന്റെ അന്തിമ വിജയം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാവുകയായിരുന്നു. അതേ സമയം തൃശൂരിലെ മത്സരഫലം കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

തൃശൂരിലൂടെ കേരളത്തില്‍ ഒരു സീറ്റ് ഉറപ്പിക്കുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം കൂടിയാണ് ഫലം വന്നതോടെ പൂവണിഞ്ഞത്. പ്രചാരണവേളയില്‍ നിരവധി തവണയാണ് മോദി തൃശൂരിലെത്തിയത് . കേരളത്തില്‍ മോദി ഗ്യാരന്റിയെ കുറിച്ച് സ്വയം പുകഴ്ത്തി വോട്ട് നേടാനുള്ള ശ്രമവും പ്രധാനമന്ത്രി നടത്തിയത് തൃശൂരിലായിരുന്നു. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നത് പ്രധാനമന്ത്രി മോദിയും, എന്‍ഡിഎയും മണ്ഡലത്തില്‍ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതായിരുന്നു.

ഇതോടെ കേരളം മാത്രമല്ല രാജ്യം കൂടിയാണ് തൃശൂരിലെ മത്സരഫലം ഉറ്റുനോക്കിയത്. തൃശൂര്‍ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുള്‍പ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ചാണ് സുരേഷ് ഗോപി തെരഞ്ഞടുപ്പ് പ്രചാരണം നടത്തിയത്. ഇതെല്ലാം വോട്ടായി മാറിയെന്നാണ് ജനവിധി തെളിയിക്കുന്നത്.

ജനകീയനായ രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍കുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍ പാടെ പിഴയ്ക്കുകയായിരുന്നു. ഇടതു പക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വോട്ടര്‍മാരെ കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് കെ മുരളീധരന്‍ തുടക്കം മുതല്‍ പയറ്റിയതെങ്കിലും ഇതിന്റെ നേട്ടം ലഭിച്ചത് സുരേഷ് ഗോപിക്കാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച മിന്നുന്ന വിജയമാണ് ബിജെപി തൃശൂരില്‍ നേടിയത്. ബിജെപിയുടെ വിജയത്തില്‍, മണ്ഡലത്തില്‍ സിപിഎം ,ബിജെപി രഹസ്യധാരണയുടെ ഫലമാണെന്ന രാഷ്ട്രീയ ആരോപണം യുഡിഎഫും കോണ്‍ഗ്രസുമുന്നയിക്കാനുള്ള സാധ്യതയേറെയാണ്.

Post a Comment

0 Comments