Iklan

Iklan

,

Iklan

Video

നായ്‌ക്കുരണ പൊടി പ്രയോഗിച്ച് സഹപാഠികളുടെ ക്രൂരത; ഞാൻ കരയുമ്പോൾ ചിരിക്കുകയായിരുന്നു അവർ; അടിവസ്ത്രം ധരിക്കാത്തതുകൊണ്ടാണ് അവിടെയൊക്കെ ചൊറിയുന്നതെന്ന് അവർ പറഞ്ഞു; പത്താം ക്ലാസുകാരിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ

SPECIAL CORRESPONDENT
, Saturday, March 01, 2025 WIB Last Updated 2025-03-01T14:50:43Z


എറണാകുളം : നായ്‌ക്കുരണ പൊടി പ്രയോഗിച്ച സഹപാഠികളുടെ ക്രൂരതയുടെ ഇരയായ പത്താം ക്ലാസുകാരിയുടെ ദുരിതം തുടരുന്നു. സംഭവത്തിനിട്ട് ഒരു മാസമായിട്ടും വിദ്യാർത്ഥിനിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടായിട്ടില്ല. സ്വകാര്യഭാഗങ്ങളിലടക്കം കടുത്ത ചൊറിച്ചിലിനും മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും ഇരയായ പെൺകുട്ടി ബോർഡ് പരീക്ഷ പോലും എഴുതാൻ കഴിയാത്ത അവസ്ഥയിലാണ്.

എങ്ങിനെയാണ് സംഭവം നടന്നത്?
കഴിഞ്ഞ ഫെബ്രുവരി 3നാണ് സംഭവം നടന്നത്. ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസിൽ വിശ്രമിക്കുന്നതിനിടെ സഹപാഠികൾ നായ്‌ക്കുരണ പൊടി ഉപയോഗിച്ച് കളിച്ചതാണ് വിദ്യാർത്ഥിനിയുടെ ദുരന്തത്തിന് കാരണമായത്.

"ബെഞ്ചിൽ കിടക്കുന്നതിനിടെ സഹപാഠി ബാഗിൽ നിന്ന് നായ്‌ക്കുരണ പൊടി എടുത്ത് ‘പുലർച്ചെ അഞ്ചുമണിക്ക് പറിച്ചതാണിത്’ എന്ന് വീമ്പ് പറഞ്ഞ് മറ്റൊരു സഹപാഠിയുടെ ദേഹത്തേക്ക് ഇട്ടു. അവൻ തട്ടിക്കളഞ്ഞപ്പോൾ പൊടി എന്റെ ദേഹത്ത് വീണു. ഉടൻതന്നെ ചൊറിച്ചിലുണ്ടായി. ബാത്ത്റൂമിലേക്ക് ഓടി. യൂണിഫോം അഴിച്ചപ്പോൾ പൊടി കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നു. ചൊറിച്ചിലിന്റെ അസഹനീയതയെ തുടര്‍ന്ന് നിലവിളിച്ചപ്പോഴും സഹപാഠികൾ പരിഹസിച്ച് ചിരിക്കുകയായിരുന്നു," - പെൺകുട്ടി പറയുന്നു.

വിദ്യാർത്ഥിനി അസഹനീയമായ ചൊറിച്ചിലിനും വേദനയ്ക്കും വിധേയയായിരുന്നെങ്കിലും സഹപാഠികൾ അവളെ സഹായിക്കുന്നതിനുപകരം പരിഹസിക്കുകയും കളിയാക്കുകയും ചെയ്‌തു. സോപ്പ്, എണ്ണ, ലാക്ടോ കലാമിൻ എന്നിവ വാങ്ങിവരാമെന്ന് പറഞ്ഞ് ക്ലാസ് മുറി വിട്ട സഹപാഠികളെ ഹിന്ദി ടീച്ചർ തടഞ്ഞു. അപ്പോൾ ഇവർ ചൊറിച്ചിലിന്റെ കാരണം അപമാനകരമായി വ്യാഖ്യാനിച്ചുവെന്നും പെൺകുട്ടി വ്യക്തമാക്കി.

അസഹനീയമായ അവസ്ഥ; ആശുപത്രിയിലേക്ക്
തുടർന്ന് അധ്യാപിക പെൺകുട്ടിയുടെ അമ്മയെ വിളിച്ച് വസ്ത്രം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം വസ്ത്രമില്ലാതെ ബാത്ത്റൂമിൽ കരഞ്ഞു നിന്ന പെൺകുട്ടിയെ അമ്മ എത്തിയാണ് കാക്കനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് കൊണ്ട് പോയത്. അതിനുശേഷം ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ തുടരുകയാണെന്ന് അമ്മ പറയുന്നു.

പരാതി നൽകിയെങ്കിലും നടപടിയില്ല
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ ഫെബ്രുവരി 17ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതോടെ നീതി ലഭിക്കുമോ എന്ന ആശങ്കയാണ് കുടുംബത്തിന്.

"പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പോലും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് സമൂഹം നീങ്ങുകയാണ്. സ്കൂൾ കുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ നീതി ലഭിക്കണമെന്നതല്ലേ മുഖ്യം?" - പെൺകുട്ടിയുടെ അമ്മ പറയുന്നു.

ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമ സംരക്ഷണവും ഉറപ്പാക്കണമെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നു.

Terbaru Lainnya

Recents