കൊച്ചി : എറണാകുളം ജില്ലാ കോടതിവളപ്പിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ അർദ്ധരാത്രിയിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 24 പേർക്ക് പരിക്കേറ്റു. 16 എസ്എഫ്ഐ പ്രവർത്തകരും 8 അഭിഭാഷകർക്കുമാണ് പരിക്കേറ്റത്. ജില്ലയിലെ ബാർ അസോസിയേഷന്റെ വാർഷികാഘോഷത്തിനിടെയാണ് സംഭവം നടന്നത്. ജില്ലാ ബാർ അസോസിയേഷന്റെ ആഘോഷങ്ങൾ നടക്കുന്ന സമയത്ത് എസ്എഫ്ഐ പ്രവർത്തകർ കയറി പ്രശ്നമുണ്ടാക്കിയതായാണ് അഭിഭാഷകരുടെ ആരോപണം. സംഘടനയുടെ ഭാഗമായ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളാണ് ചടങ്ങിൽ ഇടപെട്ട് അലങ്കോലമാക്കിയതെന്ന് അഭിഭാഷകർ ആരോപിക്കുന്നു.
ഇതിന് മറുപടിയായി, അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്എഫ്ഐ ആരോപിച്ചു. മദ്യപിച്ച അഭിഭാഷകർ വിദ്യാർത്ഥികളെ ശല്യം ചെയ്തെന്നും ഇതിനെതിരെ ചോദ്യം ചെയ്തതിന്റേ തുടർച്ചയായിരുന്നു അക്രമമെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം.
സംഭവസ്ഥലത്തേക്ക് പോലീസ് എത്തി സംഘർഷം നിയന്ത്രിക്കുന്നതിനിടെ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 تعليقات