ദേശീയ പാതാ വികസനത്തിൽ എൽഡിഎഫിന്റെ പങ്ക് വിശദീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ എൻഎച്ച് 66 നടക്കുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിശ്ചയദാർഢ്യയത്തോടെ ദേശീയപാതാ വികസനം തുടരുമെന്നും എന്‍എച്ച്എഐ വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് വന്നതിനുശേഷം സർക്കാറിന് പറയാനുള്ളത് പറയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദേശീയപാത വികസനത്തിൽ ചരിത്രത്തിൽ ആദ്യമായി പണം ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും പദ്ധതിക്ക് പിന്നിലെ സംസ്ഥാന സർക്കാരിന്റെ റോൾ ചിലർ ചോദിക്കുന്നു. വികസനപ്രവർത്തനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എത്ര പരിഹസിച്ചാലും വികസനപ്രവർത്തനത്തിൻ്റെ റീൽസ് ഇടൽ തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ദേശീയപാതയുടെ തകർച്ചയെ തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബിജെപിയിലെ ചില നേതാക്കളും സമാന നിലപാടെടുത്ത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമം നടത്തുന്നു. മുൻപ് യുഡിഎഫ് സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം മുടങ്ങിയ പദ്ധതി 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരാണ് തിരിച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
0 Comments