banner

പെരുമഴയിൽ തകർന്നത് ഓമനക്കുട്ടന്റെ ജീവിതം: അഞ്ചാലുംമൂട് പെരുമണിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; തകർന്ന ഓട്ടോയുമായി ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ...


അഞ്ചാലുംമൂട് : പനയം ഗ്രാമപഞ്ചായത്ത് പെരുമൺ ഒന്നാം വാർഡിൽ സുഗന്ധി സദനത്തിൽ താമസിക്കുന്ന ഓമനക്കുട്ടന്റെ ജീവിതം ശക്തമായ മഴയും കാറ്റും മൂലം ദുരിതത്തിലായി. വെള്ളിയാഴ്ച രാവിലെ പെയ്ത മഴയിലും കാറ്റിലും വീട്ടിലേക്ക് കയറ്റാൻ വഴിയില്ലാത്തതിനാൽ റോഡരികിൽ ഒതുക്കിയിട്ടിരുന്ന ഓമനക്കുട്ടന്റെ ഓട്ടോയ്ക്ക് മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണു. "എട്ടരയോടെ ഒരു വലിയ ശബ്ദം കേട്ടു, ചെന്ന് നോക്കുമ്പോൾ ചങ്ക് തകർന്നു പോയി സാറെ," ഓമനക്കുട്ടൻ തന്റെ ദുരവസ്ഥ വിവരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഓട്ടോ ഭാഗികമായി തകർന്ന നിലയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പനയം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നിർദേശപ്രകാരം ഓമനക്കുട്ടൻ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി അറിയിച്ചെങ്കിലും, വാഹനത്തിന്റെ നാശനഷ്ടം മഴക്കെടുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തേർഡ് പാർട്ടി ഇൻഷുറൻസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമോ എന്ന് അറിയില്ലെന്നും, അതിനായി തിരക്കേണ്ടി വരുമെന്നും ഓമനക്കുട്ടൻ പറഞ്ഞു. ഓട്ടോ നന്നാക്കാൻ എത്ര രൂപ ചെലവാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. സെക്കൻഡ് ഹാൻഡ് ബോഡി ഉപയോഗിച്ച് വാഹനം ശരിയാക്കാമെന്ന പ്രതീക്ഷയിലാണ് ഓമനക്കുട്ടൻ. എന്നാൽ, ഇനിയുള്ള ദൈനംദിന ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അദ്ദേഹം. "വല്ലാത്ത വിഷമത്തിലൂടെയാണ് കടന്നുപോകുന്നത്, ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല," അദ്ദേഹം വ്യക്തമാക്കി.മഴക്കാലത്ത് ഓമനക്കുട്ടന്റെ വീട്ടിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടെന്നും, ഇത് നിർദ്ധന കുടുംബമാണെന്നും വാർഡ് മെമ്പർ അമ്പിളി ജയൻ സാക്ഷ്യപ്പെടുത്തി. പെരുമൺ എൻജിനീയറിംഗ് കോളേജിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളിയായ ഓമനക്കുട്ടൻ, ഏക ഉപജീവനമാർഗമായ ഓട്ടോ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല.

Post a Comment

0 Comments