banner

ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ‘ബ്ലോക്ക് വർക്ക് വിസ’ നൽകുന്നത് നിർത്തി; നിർണായക നീക്കവുമായി സൗദി അറേബ്യ

റിയാദ് : ആഗോള തൊഴിൽ പ്രവാഹത്തെ തടസപ്പെടുത്തുന്ന നിർണായക നീക്കവുമായി സൗദി അറേബ്യ. ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ തുടങ്ങിയ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ‘ബ്ലോക്ക് വർക്ക് വിസ’ നൽകുന്നത് സൗദി അറേബ്യ താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ട്.

ഹജ്ജ് സീസൺ കണക്കിലെടുത്ത് 2025 ജൂൺ അവസാനം വരെ ഈ തീരുമാനം തുടരുമെന്നാണ് റിപ്പോർട്ട്. പുതിയ തീരുമാനം പ്രാബല്യത്തിലായതോടെ തൊഴിലാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇത് വിവിധ കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്

സൗദി മാനവവിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയമാണ് ബ്ലോക്ക് വിസ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നിർണായക തീരുമാനമെടുത്തത്. രാജ്യത്തെ വിവിധ കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിസകളിൽ ഒന്നാണ് ബ്ലോക്ക് വിസ.

വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സംവിധാനം ലേബർ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ക്വൈവ’യിൽ നിന്നും നിലവിൽ നീക്കം ചെയ്തിട്ടുണ്ട്. വിസയ്ക്ക് വിലക്കേർപ്പെടുത്തിയ 14 രാജ്യങ്ങളിൽ നിന്ന് കമ്പനികൾക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സാധിക്കില്ല. നേരത്തെ അനുവദിച്ച വിസകൾ പ്രോസസ് ചെയ്യാനും ഇനി കാലതാമസമെടുത്തേക്കാം.

സൗദിയുടെ പുതിയ തീരുമാനം കെട്ടിട നിർമ്മാണ മേഖലയിൽ കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഈ 14 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ ഏറ്റവും കൂടുതൽ ജോലി നോക്കുന്ന മേഖലകളിൽ ഒന്നാണിത്.നിലവിൽ അപേക്ഷിച്ച ‘വർക്ക് വിസ’ ലഭിക്കാൻ കാലതാമസമെടുത്തേക്കുമെന്നും വിവരമുണ്ട്.

ചിലപ്പോൾ ഇക്കരാണം കൊണ്ട് വിസ നിരസിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം, സൗദി അറേബ്യയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത സാധുവായ തൊഴിൽ വിസയുള്ള വ്യക്തികൾക്ക് അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്തകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ, ഈജിപ്ത്, അൾജീരിയ, സുഡാൻ, എത്യോപ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, യെമൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കാണ് നിലവിൽ വിസ നിഷേധിച്ചിരിക്കുന്നത്.

സൗദിയുടെ ഇപ്പോഴത്തെ തീരുമാനം, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കിടയിൽ കാര്യമായ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് എൻവോയ് ഗ്ലോബൽ അഭിപ്രായപ്പെടുന്നു.

സൗദി സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ടൂറിസം പോലുള്ള മേഖലകളിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്നാണ് സൂചന.

إرسال تعليق

0 تعليقات