പനാജി : സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചാൽ കാർ, ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി ഗോവ സംസ്ഥാന സർക്കാർ.
ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനങ്ങൾ റെന്റ് എ കാർ ബിസിനസ്സിനായി ഉപയോഗിക്കുകയാണെങ്കിൽ അത്തരം വ്യക്തികൾക്കും ഓപ്പറേറ്റർമാർക്കുമെതിരെ ശക്തമായ നടപടിയെടുക്കും.
പനാജിയിലെ പോലീസ് ആസ്ഥാനത്ത് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തിൽ ഐജിപി, ഡിഐജി, നോർത്ത് ഗോവ ഗതാഗത ഡയറക്ടർ, ട്രാഫിക് എസ്‍പി, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
യോഗത്തിൽ സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകളുടെ അവസ്ഥ, നിരീക്ഷണം, ഗതാഗത ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്തിരുന്നു.
വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന റെന്റ്-എ-കാർ/ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനുള്ള ഒരു ഓർഡിനൻസ് ഗതാഗത വകുപ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
സ്വന്തമായി ലൈസൻസ് ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നവർക്കും ഈ പുതിയ നിയമം ബാധകമാകും. സ്വകാര്യ വാഹനങ്ങളുടെ വാണിജ്യ ഉപയോഗം മൂലം സർക്കാരിന് വലിയ വരുമാന നഷ്‍ടം സംഭവിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാലും ജിഎസ്‍ടി അടയ്ക്കാത്തതിനാലുമാണ് ഖജനാവിന് നഷ്‍ടം സംഭവിക്കുന്നത് എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
2018 ൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് വാടക കാർ-ബൈക്ക് കമ്പനികൾക്ക് ചില ഇളവുകൾ നൽകിയതായും പലരും അത് തെറ്റായി മുതലെടുത്തതായും ഗതാഗത വകുപ്പ് വ്യക്തമാക്കി.
2018-ൽ ഗതാഗത നിയമം ഭേദഗതി ചെയ്തുകൊണ്ട് പ്രധാന വാടക കാർ/ബൈക്ക് ഓപ്പറേറ്റർമാർക്ക് അവരുടെ അടുത്ത സഹായികളുമായി കരാറുകൾ ഉണ്ടാക്കാനും ബിസിനസ് ആരംഭിക്കാനും പ്രത്യേക അനുമതി നൽകിയിരുന്നു.
എന്നാൽ ആ വ്യക്തികളെ ജിഎസ്‍ടി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് പലരും മുതലെടുത്തതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
0 تعليقات