കൊല്ലം : കൊല്ലം സിറ്റി പോലീസ് പരിധിയിൽ 24 മണിക്കൂറിനുള്ളിൽ നടന്ന ശക്തമായ ലഹരിവിരുദ്ധ ഓപ്പറേഷനിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ 11 പേർ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, അഞ്ചാലുംമൂട്, കൊട്ടിയം എന്നീ സ്റ്റേഷൻ പരിധികളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ടീമിന്റെ സഹായത്തോടെ നടത്തിയ പരിശോധനകളിലാണ് പ്രതികൾ അറസ്റ്റിലായത്.
അഞ്ചാലുംമൂട്:
അഞ്ചാലുംമൂട് സബ് ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ ബാങ്കിന് സമീപത്തെ റോഡിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിലായി. നീരാവിൽ കരിക്കൽ വീട്ടിൽ അതുൽ (25), പനയം പാലഴി വീട്ടിൽ ഗിരീഷ് (47) എന്നിവരാണ് 2.32 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ഡാൻസാഫിന്റെ സഹായത്തോടെ നടത്തിയ ഈ ഓപ്പറേഷൻ ലഹരിമരുന്ന് വിതരണ ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി:
ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ പുന്നക്കുളം ഷംനാ മൻസിലിൽ ഷംനാസ് (34), കടത്തൂർ എൻ.എൻ ക്വാർട്ടേഴ്സിൽ മകൻ നിയാസ് (39) എന്നിവർ പിടിയിലായി. ഷംനാസിന്റെ വീട്ടിൽ നിന്ന് 4.14 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കൊട്ടിയം:
ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ഹോളിക്രോസ് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്ത രണ്ട് കാറുകളിൽ നിന്ന് 2.3 ഗ്രാം എം.ഡി.എം.എയുമായി ഏഴ് പേർ അറസ്റ്റിലായി. താരിഖ് (20), തസ്ലീം (23), മാഹീൻ (28), ഷാനു (27), സൂരജ് (27), ഗോകുൽ (32), അൻസിയ (35) എന്നിവരാണ് പിടിയിലായത്.
ഡാൻസാഫ് എസ്.ഐമാരായ അനീഷ്, കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മൊത്തം 8.76 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് വിൽപ്പനയും വിതരണവും തടയാൻ കൊല്ലം സിറ്റി പോലീസ് തുടർനടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചു. എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments