banner

കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം; അഞ്ച് മലയാളികൾ ഉൾപ്പെടെ 6 പേർക്ക് ദാരുണാന്ത്യം; മരിച്ച മലയാളികളിൽ ഏഴു വയസ്സുകാരിയും

ദോഹ : കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. ഖത്തറിൽ നിന്ന് കെനിയയിലേക്ക് പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്.

14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്ന് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു.

പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനിയായ റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം മരണപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments