കൊല്ലം : സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് വരുന്ന 52 ദിവസത്തേക്ക് ട്രോളിങ് എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനം തുടങ്ങുന്നത്.
അതേസമയം, കന്യാകുമാരി മുതൽ ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.
ഇന്നു രാവിലെമുതൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്നും നിർദേശമുണ്ട്.
ഇതുറപ്പാക്കാൻ കടലിൽ ഇന്നു മുതൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.
മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും ചേർന്നാണ് ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, സബ് കളക്ടർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പ്രത്യേക സമിതി സ്ഥിതിഗതികൾ വിലയിരുത്തും.
അതേ സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടിയുണ്ടാകും.
0 تعليقات