കോതമംഗലം : വാക്ക് തർക്കത്തെ തുടർന്ന് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. കോതമംഗലം മാമലക്കണ്ടത്ത് ആണ് സംഭവം.
മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് ആക്രമണം നടന്നത്. ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ രതീഷ് എന്ന കുഞ്ഞിനെതിരെ പോലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് കലാശിച്ചു.
ഇതിന് പിന്നാലെ രതീഷ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മൂന്ന് തവണയാണ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതി കൂടിയാണ്.
നേരത്തെ സൗഹൃദത്തിലായിരുന്ന ആളുകളായിരുന്നു രതീഷും വിനോദും. എന്നാൽ പിന്നീട് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങളും വാക്ക് തർക്കങ്ങളുമാണ് ജീപ്പ് ഇടിച്ച് കയറ്റി കൊലപ്പെടുത്താൻ ശ്രമത്തിലേക്ക് എത്തിച്ചത്. സംഭവത്തിന് ശേഷം രതീഷ് ഒളിവിലാണ്.
0 تعليقات