തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനം നാളെയാണ്. എന്നാൽ ആധാറുള്ള കുട്ടികളെമാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്.
പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്ഥിരം ആധാർ നമ്പർ ലഭിക്കാത്തത് അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുമെന്നാണ് ഇപ്പോഴത്തെ ആശങ്ക.
ഒന്നാംക്ളാസ് പ്രവേശന സമയത്താണ് കുട്ടികൾ സാധാരണയായി ആധാറിന് അപേക്ഷിക്കുന്നത്. എന്നാൽ അത് പലർക്കും കിട്ടിയിട്ടില്ല. കിട്ടിയവരിൽ ഭൂരിപക്ഷത്തിനും താത്കാലിക നമ്പരാണ് ഉള്ളത്.
കുട്ടി ക്ളാസിലുണ്ടെങ്കിലും ആധാറിൽ താത്കാലിക നമ്പറാണെങ്കിൽ കണക്കിൽപ്പെടുത്തരുതെന്നാണ് നിലവിലെ ഉത്തരവ്. എന്നാൽ താത്കാലിക നമ്പർ ലഭിച്ച കുട്ടികളെയും ഉൾപ്പെടുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. 2020-21 അദ്ധ്യയന വർഷം മുതലാണ് ആധാർ നിർബന്ധമാക്കിയത്.
ഒന്നു മുതൽ നാലുവരെ ക്ളാസുള്ള എൽ .പി സ്കൂളിൽ ഒരു ക്ളാസിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 30 ആണ്. 31 കുട്ടികളുണ്ടെങ്കിൽ മാത്രം അടുത്ത ഡിവിഷൻ അനുവദിക്കും.
കൂട്ടത്തിൽ ഒരു കുട്ടിക്ക് ആധാറില്ലെങ്കിൽ രണ്ടാമത്തെ ഡിവിഷൻ മാത്രമല്ല, അദ്ധ്യാപക തസ്തികയും അതോടെ നഷ്ടമാവും.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള ബുദ്ധിമുട്ട് കാരണം പലർക്കും ആധാർ ലഭ്യമല്ല. ഇവർക്ക് പഠനം തുടരുന്നതിന് തടസമില്ലെങ്കിലും തസ്തിക നിർണയത്തിനുള്ള കുട്ടികളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്നതാണ് പ്രതിസന്ധി.
0 تعليقات