banner

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; പൊതുദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് സഹപാഠികൾ, അനന്തുവിന് കണ്ണീരോടെ വിട നൽകി നാട്

മലപ്പുറം : നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാടും നാട്ടുകാരും.

അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകി എത്തിയത്.

സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അനന്തു നല്ല ഗായകനുമായിരുന്നു.

വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി.

സഹപാഠികള്‍ പൊട്ടിക്കരഞ്ഞാണ് പ്രിയപ്പെട്ട സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. നാടാകെ അനന്തുവിനെ കാണാന്‍ വന്നപ്പോള്‍ വീടൊരു സങ്കടക്കടലായി മാറുകയായിരുന്നു

‘എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അവനെ. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ പോലും അവനെ മിസ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു കുട്ടി ഇനി തിരിച്ചു വരില്ലെന്ന് അറിയുമ്പോള്‍ എല്ലാവര്‍ക്കും സങ്കടമാണ്. എപ്പോഴും സന്തോഷത്തോടെ വര്‍ത്തമാനം പറയുന്ന, നന്നായി പാട്ടുപാടുന്ന കുട്ടിയായിരുന്നു” എന്ന്ക്ലാസ് ടീച്ചറായിരുന്ന ലിന്‍ഡ പറഞ്ഞു.

Post a Comment

0 Comments