banner

ഇവിടെയൊരു പഞ്ചായത്തുണ്ടോ?...!, തൃക്കരുവയിൽ വീടിന് മുന്നിൽ പൊതുകിണറുണ്ടായിട്ടും നാട്ടുകാർ കുടിവെള്ളം കോരാൻ പോലുമാകുന്നില്ല?; പ്രശ്നത്തിന് പരിഹാരം കാണാത്തവർക്ക് ഇനി വോട്ട് നൽകില്ലെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്


തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിൽ പൊതുകിണറുകളിൽ മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ കുടിവെള്ള പ്രതിസന്ധി നേരിടുന്ന നാട്ടുകാർ ജനപ്രതിനിധികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ‘പൊതുകുളങ്ങളും പൊതുകിണറുകളും’ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞിരംകുഴി, കരുവ സ്റ്റേഡിയം, അഷ്ടമുടി സരോവരം, പ്രാക്കുളം, സാമ്പ്രാണിക്കോടി, അഷ്ടമുടി ജയന്തി കോളനി എന്നിവിടങ്ങളിൽ 2 ലക്ഷം രൂപയിലധികം ചെലവിൽ കിണറുകൾ വൃത്തിയാക്കി മോട്ടോർ പമ്പുകൾ സ്ഥാപിച്ചെങ്കിലും, ജനകീയ സമിതി രൂപീകരിക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ നൽകാനാകാതെ പ്രതിസന്ധി തുടരുന്നു.

അഷ്ടമുടി ജയന്തി കോളനിയിൽ 5 മാസത്തിലധികമായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ നാട്ടുകാർ ദൂരെനിന്ന് വെള്ളം എത്തിക്കേണ്ട ഗതികേടിലാണ്. കിണർ വൃത്തിയാക്കി ഗ്രിൽ വെച്ചതിനാൽ വെള്ളം കോരാനും കഴിയുന്നില്ല. സമീപത്തെ മരങ്ങളിൽനിന്ന് പഴങ്ങൾ വീണ് കിണർ വീണ്ടും മലിനമാകുന്നതായി നാട്ടുകാരനായ ഷഹനാസ് പറഞ്ഞു. മാസങ്ങളായി ജനപ്രതിനിധികൾ തങ്ങളെ പറ്റിക്കുകയാണെന്ന് ആരോപിച്ച്, പ്രശ്നത്തിന് പരിഹാരം കാണാത്തവർക്ക് ഇനി വോട്ട് നൽകില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. അഷ്ടമുടി ലൈവ് ന്യൂസ് മൂന്ന് ദിവസം മുമ്പ് വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും, ഇതുവരെ പരിഹാരം കാണാൻ ജനപ്രതിനിധികളോ തൃക്കരുവ ഗ്രാമപഞ്ചായത്തോ തയ്യാറായിട്ടില്ല. നീതി ലഭിക്കുന്നതുവരെ അഷ്ടമുടി ന്യൂസ് നാട്ടുകാർക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ചു.

പുതിയ മാർഗനിർദേശ പ്രകാരം, വാർഡ് അംഗം കൺവീനറും ഗുണഭോക്താക്കൾ അംഗങ്ങളുമായ ജനകീയ സമിതി പരിപാലനവും വൈദ്യുതി ചാർജും വഹിക്കണം. എന്നാൽ, ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെടാൻ തയ്യാറാകാത്തതാണ് വൈകലിന് കാരണമെന്ന് പഞ്ചായത്ത് വ്യക്തമാക്കി. വൈദ്യുതി കണക്ഷനായി 40,000 രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും, എല്ലാ സ്ഥലങ്ങളിലും ജനകീയ സമിതി രൂപീകരിച്ചാലേ അപേക്ഷ നൽകാനാകൂ. വാർഡ് കമ്മിറ്റികൾ കത്ത് നൽകുന്ന മുറയ്ക്ക് നടപടികൾ തുടരുമെന്നാണ് പഞ്ചായത്ത് നേരത്തെ അറിയിച്ചത്.


Post a Comment

0 Comments