banner

കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ അഭിഭാഷകനെ പിടിച്ചു തള്ളിയ സംഭവം...!, യുവതിയേയും യുവാവിനെയും റിമാന്‍ഡ് ചെയ്ത് കോടതി; കോടതി നടപടികളിൽ നിന്ന് വിട്ടുനിന്ന് അഭിഭാഷകര്‍

കൊല്ലം : കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അഭിഭാഷകര്‍ കോടതിനടപടികള്‍ ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചു. പ്രകടനവും നടത്തി.

വാഹനം പാര്‍ക്ക് ചെയ്യുന്നതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജില്ലാ കോടതികള്‍ ഉള്‍പ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തില്‍ സംഘര്‍ഷമുണ്ടായത്. പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ എത്തിയപ്പോഴാണ് അഭിഭാഷനെ പള്ളിക്കല്‍ സ്വദേശി സിദ്ദീഖ് (36), കടക്കല്‍ സ്വദേശി ഷെമീന (33) എന്നിവര്‍ ചേര്‍ന്ന് പിടിച്ചു തള്ളിയത്. ഇതോടെ സ്വയരക്ഷക്കായി അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുകയും ചെയ്തു. ഇതോടെ മൂന്ന് പേരും കേസില്‍ ചികിത്സ തേടുകയുമുണ്ടായി.

സംഭവത്തില്‍ ഇരുപക്ഷത്തിനെതിരെയും കേസ് എടുത്ത വെസ്റ്റ് പൊലീസ് സിദ്ദീഖിനെയും ഷെമീനയെയും അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. റിമാന്‍ഡിലായ പ്രതികളായ ചിറയിന്‍കീഴ് പള്ളിക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ സിദ്ദീഖ്, ബന്ധുവായ കടയ്ക്കല്‍ സ്വദേശി ഷെമീന എന്നിവര്‍ക്ക് മജിസ്ട്രേറ്റ് കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ തയ്യാറാകുന്നില്ലെന്നു കാട്ടി ഇരുവരും ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നു.

ഇതോടെ ജയില്‍ സൂപ്രണ്ട് മജിസ്ട്രേറ്റിനു നല്‍കിയ അപേക്ഷയിന്മേല്‍ വൈകീട്ട് ഏഴോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു കൊണ്ടാണ് കോടതി തുടര്‍ നടപടികള്‍ സ്വീകരിച്ചത്. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കിയിട്ടില്ലെന്നാണ് ബാര്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്.

പ്രോസിക്യൂട്ടറെയോ അഭിഭാഷകനെയോ കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം കൊടുത്തതെന്ന് ആരോപിച്ച് ജില്ലാ ജഡ്ജിക്കെതിരെ കോടതി ബഹിഷ്‌കരിച്ച് കൊല്ലം കോടതിയിലെ അഭിഭാഷകര്‍ രംഗത്തുവരികയായിരുന്നു. അനിശ്ചിതകാല ബഹിഷ്‌ക്കരണത്തിലേക്ക് അടക്കം നീങ്ങുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഇക്കഴിഞ്ഞ 18ാം തീയ്യതി രാവിലെ 11.30 ഓടെയയായിരുന്നു സംഭവം. കലക്ടറേറ്റ് സമുച്ചയത്തിലെ ആര്‍ടി ഓഫിസില്‍ പരാതി നല്‍കാന്‍ എത്തിയതാണ് ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും. എന്നാല്‍ കാര്‍ പാര്‍ക്ക് ചെയ്തത് അഭിഭാഷകര്‍ക്ക് കാര്‍ പാര്‍ക്കിംഗിന് അനുവദിച്ച സ്ഥലത്തായിരുന്നു. ഇതോടെ കാര്‍ പാര്‍ക്കു ചെയ്തയാളെ കാത്തിരുന്നു ഇരുവരും.

ഓഫിസിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കു തര്‍ക്കത്തിലേക്ക് നീങ്ങിയ അഭിഭാഷകനെ ആദ്യം പിടിച്ചു തള്ളിയത് സിദ്ധിഖായിരുന്നു. ഇതോടെ പ്രതിരോധിക്കാനായി അഭിഭാഷകന്‍ കൃഷ്ണകുമാറും തയ്യാറായി.

ഇതോടെ സംവം വിവാദമാകുകയാണ് ഉണ്ടായത്. ജില്ലാ കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന അഡ്വ. ഐ.കെ. കൃഷ്ണകുമാറിന്റെ കാറിന്റെ കാറ്റൂരി വിടുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകര്‍ ഇന്നലെ കോടതി നടപടികളില്‍ നിന്ന് വിട്ട് നിന്നു. കാടതി വളപ്പില്‍ അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായാണ് അഭിഭാഷകന്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്ന് പറഞ്ഞാണ് കോടതിയില്‍ പോകാനെത്തിയ അഭിഭാഷകനെ കയ്യേറ്റം ചെയ്തത്. ഒഴിഞ്ഞ് മാറിയ അഭിഭാഷകനെ വീണ്ടും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് അഭിഭാഷകര്‍ വന്ന് രക്ഷപ്പെടുത്തിയതെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അഭിഭാഷകരുടെ ദീര്‍ഘനാളായുള്ള ആവശ്യമായ അഭിഭാഷക സംരക്ഷണ നിയമം ഉടനടി നടപ്പാക്കണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലിടങ്ങളില്‍ അഭിഭാഷകര്‍ അക്രമം നേരിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇന്നു രാവിലെ ബാര്‍ അസോസിയേഷന്‍ അടിയന്തര ജനറല്‍ ബോഡി യോഗം കൂടി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍. അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. എ.കെ.മനോജ് എന്നിവര്‍ അറിയിച്ചു.

കലക്ടറേറ്റ് സമുച്ചയത്തിലെ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കവും സംഘര്‍ഷവും പതിവാണെന്ന് അവിടെയുള്ള ജീവനക്കാരും പൊതുജനങ്ങളും പരാതിപ്പെടുന്നു. സമുച്ചയത്തിലെ പാര്‍ക്കിങ്ങിന് ഒരു തലത്തിലുമുള്ള നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. കലക്ടറുടെ വാഹനം പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്തു പോലും സ്‌കൂട്ടറുകളും ബൈക്കുകളും അനധികൃതമായി പാര്‍ക്ക് ചെയ്യാറുണ്ട്. സെഷന്‍സ് ജഡ്ജിമാരുടെ വാഹനം പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും കാറുകളും പാര്‍ക്കു ചെയ്യുന്നതും പതിവാണ്.

കോടതി തുടങ്ങുന്ന രാവിലെ 11ന് പ്രതികളുമായി എത്തുന്ന പൊലീസ് വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യവും പലപ്പോഴും ലഭിക്കാറില്ല. രാവിലെ 10 കഴിഞ്ഞ് കോടതിയിലും കലക്ടറേറ്റിലും എത്തുന്നവര്‍ പാര്‍ക്കിങ്ങിന് ആശ്രയിക്കുന്നത് കലക്ടറേറ്റ് സമുച്ചയത്തിനോടു ചേര്‍ന്നുള്ള റോഡുകളെയാണ്. തിരക്ക് അധികമാകുമ്പോള്‍ ആ മേഖലയിലെ ഇടറോഡുകളിലും അനധികൃത പാര്‍ക്കിങ് നടത്തുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന അവസ്ഥയുണ്ട്.

Post a Comment

0 Comments