banner

കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി. ഓഫീസിന് സമീപം തെരുവുനായ ആക്രമണം തുടരുന്നു; മണിക്കൂറുകൾക്കിടയിൽ രണ്ടാമത്തെ ജീവനക്കാരനും കടിയേറ്റു; നാട്ടുകാർ ജാഗ്രത പാലിക്കുക


അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് സമീപം തെരുവുനായയുടെ ആക്രമണം തുടരുന്നു. ഉച്ചയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ അജ്മലിന് തെരുവുനായയുടെ കടിയേറ്റു. ഇതോടെ, ഓഫീസ് പരിസരത്ത് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം മൂന്നായി. നേരത്തെ, ജീവനക്കാരനായ രാജേന്ദ്രനും സമീപത്തെ സൊസൈറ്റിയിൽ പാൽ വാങ്ങാൻ എത്തിയ ഒരു വ്യക്തിക്കും കടിയേറ്റിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് തെരുവുനായകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് കാരണമായതായി കെ.എസ്.ഇ.ബി. അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

പകലോ രാത്രിയോ വ്യത്യാസമില്ലാതെ ജീവനക്കാരും പൊതുജനങ്ങളും എത്തിച്ചേരുന്ന കാഞ്ഞിരംകുഴി ഓഫീസ് പരിസരത്ത് തെരുവുനായ ശല്യം ഗുരുതരമായ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുകയാണ്.നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു സംഘം തെരുവുനായയെ കണ്ടെത്താനുള്ള തിരച്ചിലിനായി ഇറങ്ങിയിട്ടുണ്ട്. പരുക്കേറ്റ അജ്മലിന് പ്രാഥമിക ചികിത്സ നൽകി തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് തൃക്കരുവ ഗ്രാമപഞ്ചായത്തിനെ അറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നാട്ടുകാർ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. മാലിന്യനിർമാർജനത്തിനും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

إرسال تعليق

0 تعليقات