മലപ്പുറം : വഴിക്കടവില്‍ പതിനഞ്ച് വയസ്സുകാരന്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി ഈ കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെയുള്ളവ അന്വേഷിക്കും.
ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചു. ഇന്ന്ഉച്ച കഴിഞ്ഞു സംസ്കരിക്കും.
ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്, നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ തന്നെ മുഖമടിച്ച് വീഴുകയായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി കെ അലവി പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് പോലീസ്അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിരുന്നു. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സമീപത്തുള്ള തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്.
കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അനന്തു എന്ന വിദ്യാര്‍ത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്
0 Comments