മാനന്തവാടി : വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി കുട്ട സ്വദേശിയായ സജീർ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യയും മൂന്ന് കുട്ടികളും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിലാണ് സംഭവം നടന്നത്.
സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാട്ടുകാരുടെ അറിയിപ്പിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏറെ പാടുപെട്ടാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
സാമ്പത്തിക പ്രതിസന്ധികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. തനിക്ക് വലിയ തോതിൽ പണം ലഭിക്കാനുണ്ടെന്നും കടബാധ്യതകൾ മൂലം കടുത്ത മാനസിക സമ്മർദത്തിലാണെന്നും സജീർ പറഞ്ഞതായി കരുതുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാനന്തവാടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

0 Comments