കണ്ണൂര്‍ : കണ്ണൂരിൽ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ നടപടിയെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.
ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.
അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു. മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് സി എച്ച് സെന്റർ ജനറൽ സെക്രട്ടറിയാണ് കരീം ചേലേരി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാറാണ് എൻഡിഎ സ്ഥാനാർത്ഥി.

