കൊല്ലം : ചിന്നക്കടയെ നഗരമധ്യത്തിൽ രണ്ടായി പിളർത്തിയ അശാസ്ത്രീയമായ വൻമതിലിന് അന്ത്യം കുറിച്ചുകൊണ്ട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആകാശപ്പാതയുടെയും അർബൻ പാർക്കിന്റെയും രൂപരേഖ തയ്യാറായി. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അഭിലാഷ് ആർക്കിടെക്ട്സ് എം.ഡി വി.ആർ. ബാബുരാജ് അവതരിപ്പിച്ച കരട് രൂപരേഖ പ്രകാരം, 200 കോടി രൂപ ചെലവിലാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചിന്നക്കട ബസ് ബേയിൽ നിന്നാരംഭിച്ച് ട്രാഫിക് സർക്കിളിന് മുകളിലൂടെ ക്ലോക്ക് ടവറിന് മുന്നിലെത്തുന്ന പാത അവിടെനിന്ന് രണ്ട് ശാഖകളായി തിരിയും. ഇതിൽ ഒരു പാത റെയിൽവേ സ്റ്റേഷന് മുന്നിലും രണ്ടാമത്തേത് എസ്.എം.പി റെയിൽവേ ഗേറ്റിന് മുകളിലൂടെ പബ്ലിക് ലൈബ്രറിക്ക് മുന്നിലും അവസാനിക്കും. വ്യാപാരികളെ ബാധിക്കാതിരിക്കാൻ ഒരിഞ്ച് സ്ഥലം പോലും ഏറ്റെടുക്കാതെ, റോഡിന് നടുവിൽ 2.5 മീറ്റർ മാത്രം വ്യാസമുള്ള ഒറ്റത്തൂണുകളിലാണ് 1.100 കിലോമീറ്റർ നീളമുള്ള പാത നിർമ്മിക്കുന്നത്.
നിലവിലെ ചിന്നക്കട റൗണ്ടിൽ നാല് പില്ലറുകളിലായി നൂറടി വ്യാസമുള്ള പ്ലാറ്റ്‌ഫോം നിർമ്മിക്കുകയും അതിനു മുകളിൽ കൊല്ലത്തിന്റെ ചരിത്ര പ്രൗഢി വിളിച്ചോതുന്ന ഭൂഗോളവും ദേശീയപതാകയും സ്ഥാപിക്കുകയും ചെയ്യും. ആകാശപ്പാതയുടെ താഴെ 'കൊല്ലം വി പാർക്ക്' മാതൃകയിൽ അർബൻ പാർക്കും വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. പില്ലറുകളിൽ കൊല്ലത്തെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും ചരിത്രവും ആലേഖനം ചെയ്യുന്നതിനൊപ്പം ചുണ്ടൻ വള്ളങ്ങളുടെ മാതൃകയിലുള്ള പ്രവേശന കവാടങ്ങളും പദ്ധതിക്ക് മോടികൂട്ടും. നിലവിലെ രൂപരേഖ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അഭിപ്രായം തേടിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നും സർക്കാരിന്റെയും റെയിൽവേയുടെയും അനുമതി ലഭിച്ചാൽ 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നും മേയർ എ.കെ. ഹഫീസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

0 Comments