പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാളെ കൂടി പിടികൂടിയത്. ഇടുക്കിയിലെ മ്ലാമല സ്വദേശിയും വെൽഡിംഗ് ഷോപ്പ് ജീവനക്കാരനുമായ ശരത്ത് (30) ആണ് പിടിയിലായത്. ശരത്തിനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി. പൊന്നമ്പലമേട്ടിലെ പൂജയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ ശരത്ത് ആണെന്നാണ് സൂചന.
പൂജയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ആറ് പേരാണ് വനംവകുപ്പിന്റെ പിടിയിലായത്. ശരത്തിന് സംഘത്തിലെ തമിഴ്നാട് സ്വദേശികളുമായി ബന്ധമില്ലെന്നും, ഇവരെ കണ്ടെത്താൻ മുഖ്യപ്രതി നാരായണൻ നമ്പൂതിരി പിടിയിലാകണമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, ഒളിവിലുള്ള നാരായണൻ നമ്പൂതിരി പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജൂൺ ആറിനാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറുന്നത് തടയുന്നതിന്റെ ഭാഗമായി പച്ചക്കാനത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, പൊന്നമ്പലമേട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, വാച്ച് ടവർ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, പൊന്നമ്പലമേട്ടിലും പരിസരങ്ങളിലും 24 മണിക്കൂർ നിരീക്ഷണം ഉറപ്പുവരുത്താൻ കഴിയുന്നതാണ്. ഇതിനായി രണ്ട് ബാച്ചായി 6 വനപാലകരെ നിയോഗിച്ചിട്ടുണ്ട്.
0 Comments