banner

‘അരിക്കൊമ്പനാകാൻ കൊമ്പ് നീട്ടി വളർത്തുന്നുണ്ട്’, യൂട്യൂബറുടെ ചോദ്യത്തിന് തകർപ്പൻ മറുപടിയുമായി ടോവിനോ

2018ൽ കേരളം നേരിട്ട പ്രളയത്തെ ആസ്‌‌പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. പ്രളയകാലത്ത് താര പരിവേഷം അഴിച്ചുവെച്ച് രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്നയാളാണ് നടൻ ടോവിനോ തോമസ്.

നിപ്പ കാലത്തെ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത വൈറസിലും ടോവിനോ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായ അരിക്കൊമ്പനിലും താരം ഉണ്ടോകുമോ എന്നാണ് ഒരു യുട്യൂബറുടെ സംശയം. വൈറസിനും 2018നും ശേഷം ഇനി അരികൊമ്പൻ സിനിമയിലും ടോവിനോയെ പ്രതീക്ഷിക്കാമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

ചോദ്യത്തിന് ടോവിനോ നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘അതെ, അതിനുവേണ്ടി ഞാൻ ഇപ്പോൾ കൊമ്പ് നീട്ടി വളർത്തിക്കൊണ്ടിരിക്കുകയാണ്’. എന്നായിരുന്നു ടോവിനോയുടെ തമാശകലർന്ന മറുപടി.

അഖിൽ പി ധർമജൻ തിരക്കഥ എഴുതിയ 2018ൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഖിൽ ജോർജാണ് ചിത്രത്തിന്റ ഛായാഗ്രഹണം.

സം​ഗീതം ഒരുക്കിയിരിക്കുന്നത് നോബിൻ പോളാണ്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അതേസമയം ഇടി, മോഹൻലാൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സാജിദ് യാഹിയയാണ് അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുന്നത്.

ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെപി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.

Post a Comment

0 Comments