banner

രാഖിയെ കൊലപ്പെടുത്തിയത് കയർ കഴുത്തിൽ മുറുക്കി, ശേഷം വീടിനോട് ചേർന്ന് കുഴിച്ചിട്ടു!, രാഖി വധക്കേസില്‍ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും


തിരുവനന്തപുരം : അമ്പൂരി രാഖി വധക്കേസില്‍ കാമുകൻ ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും. അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ, ജ്യേഷ്ഠൻ രാഹുൽ, അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ കണ്ണൻ എന്ന ആദർശ് എന്നിവരാണു പ്രതികൾ. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻ ജഡ്ജ് കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.

പ്രതികൾക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ മൂന്നു പ്രതികൾക്കും 12 ലക്ഷം രൂപയാണ് കോടതി പിഴ വിധിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് തുക കൈമാറണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം.

ജീവപര്യന്തം തടവിനു പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കേസിൽ 1500-ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 115 സാക്ഷികളുമുണ്ടായിരുന്നു.

2019 ജൂണ്‍ ഇരുപത്തിയൊന്നിനായിരുന്നു കൊലപാതകം. ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിമോളെ (30) കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു.

ഒന്നാം പ്രതി അഖിലിന്റെ നിർമാണത്തിലിരുന്ന വീടിന് മുന്നിൽവെച്ചാണ് രാഖിയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയത്. തുടർന്ന് വീടിന്റെ പിറകിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്‌തെന്നാണ് കേസ്. രാഖിയെ കാണാനില്ലെന്ന് അച്ഛൻ രാജൻ പൂവാർ പൊലീസിന് നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്.

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽപോയി തങ്ങൾ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതിൽ പ്രകോപിതനായാണ് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ചേർന്ന് രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം. രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

0 Comments