banner

തൃക്കരുവ ഗ്രാമ പഞ്ചായത്ത് അറിയുന്നുണ്ടോ ഈ ദുരിത ജീവിതം!, 73 കാരിക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ നിയമയുദ്ധം വേണമത്രെ, അനധികൃതകയർ വ്യവസായ സംഘത്തിനെതിരെ വയോധിക .


കാഞ്ഞാവെളി : 73 വയസ്സുകാരിയുടെ ദുരിതജീവിതത്തിൽ മൗനം നടിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത്. കാഞ്ഞാവെളി ഗുരുമന്ദിരത്തിന് സമീപം താമസിക്കുന്ന വയോധികയായ കമലമ്മയുടെ ജീവിതം ദുരിതപൂർണ്ണമായി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. ഈ പ്രായധികൃ വയ്യായ്കകളിലും സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ മുട്ടാത്ത വാതിലുകളില്ല. തനിക്ക് നീതി നിഷേധിച്ച തൃക്കരുവാ ഗ്രാമപഞ്ചായത്ത് ഉദ്ദ്യോഗസ്ഥരാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങുകയാണ് ഈ വൃദ്ധ. അനധികൃതമായി പ്രവർത്തിക്കുന്ന കയർ വ്യവസായ സംഘത്തിലെ ജോലികൾ മൂലം ചകിരിയും ചകിരിച്ചോർ പൊടിയും അന്തരീക്ഷത്തിൽ പടരുന്നതാണ് ദുരിതത്തിന് കാരണം. കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ വീടിന് മുന്നിലെ കിണർ ചകിരിയും ചകിരിച്ചോർ പൊടിയും നിറഞ്ഞ് മലിനമായിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന വയോധികയായ കമലമ്മയ്ക്ക് ഈ പൊടി തെല്ലൊന്നുമല്ല ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

ആഴ്ചകൾക്ക് മുൻപ് കയർ വ്യവസായ സംഘത്തിലെ പ്രതിനിധിയും വാർഡ് മെമ്പറും പരാതിക്കാരും ഉൾപ്പെടെയുള്ളവർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കയർ വ്യവസായ സംഘത്തിന് ലൈസൻസ് വാങ്ങി മാത്രമേ പ്രവർത്തിക്കാവു എന്ന് തീരുമാനമായിരുന്നു. അത് വരെ സംഘത്തിൻ്റെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും സെക്രട്ടറി രേഖാമൂലം എഴുതി വാങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ വീണ്ടും ജോലി ആരംഭിച്ചതായും പരാതിക്കാരിയായ കമലമ്മ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കുകയായിരുന്നെന്നും ആരോഗ്യ വിഭാഗത്തിൽ ലഭിച്ച അനുകൂല റിപ്പോർട്ട് ഉന്നത ഇടപെടലിൽ പൂഴ്ത്തിയതായും അവർ ആരോപിച്ചു.

മലപ്പുറത്തെ പുളിക്കൽ പഞ്ചായത്തിൽ സമാനമെന്ന് പറയാവുന്ന മറ്റൊരു സാഹചര്യത്തിൽ പൊതുപ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവങ്ങൾ മുന്നിൽ നില്ക്കെയും പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. ഒറ്റയ്ക്ക് താമസിച്ചു വരുന്ന തന്നെ ഭീഷണി സ്വരങ്ങളിലൂടെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നതായും ഇതിനോടകം പഞ്ചായത്തിലെ ഉന്നത രാഷ്ട്രീയ പ്രവർത്തകർ അടക്കം ഈ വിഷയത്തിൽ ഇടപെടുന്നത് നീതി വൈകിപ്പിക്കാനാണെന്നും, ആദ്യം അനുകൂല നിലപാട് സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറി പിന്നാലെ നിലപാട് തിരുത്തിയെന്നും അവർ ആരോപിക്കുന്നു.

Post a Comment

0 Comments