banner

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലേക്ക് പുറപ്പെട്ടു. പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു.

തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്‌കാര ശിശ്രൂഷകൾ ഏഴരയോടെ നടക്കും.

സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് 3.30 ന് എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് കോട്ടയത്ത് എത്തിച്ചേർന്നത്. തിരുനക്കര മൈതാനിയിൽ പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടപ്പോൾ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര പിന്നെയും വൈകി. ഇതോടെയാണ് സംസ്കാരചടങ്ങുകളുടെ സമയക്രമം പുനർനിശ്ചയിച്ചത്.

രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.



Post a Comment

0 Comments