banner

കുടിശ്ശികയായി ബാക്കിയുള്ളത് കോടികള്‍!, ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്‌റ്റെന്റ് ഉൾപ്പെടെ നൽകുന്നത് നിർത്തിവെച്ച് കമ്പനികൾ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങുന്നു

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസത്തിനിടെ 63 ആന്‍ജിയോപ്ലാസ്റ്റി മുടങ്ങി. കുടിശിക കോടികള്‍ കടന്നതോടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്‌റ്റെന്റ്, കത്തീറ്റര്‍, വയര്‍ എന്നിവയും അനുബന്ധ സാമഗ്രികളുടെയും വിതരണം കമ്പനികള്‍ പൂര്‍ണമായും നിര്‍ത്തിയതോടെയാണ് ആന്‍ജിയോപ്ലാസ്റ്റി മുടങ്ങിയത്. ദിവസേന 16 ആന്‍ജിയോ പ്ലാസ്റ്റിയാണ് നിശ്ചയിക്കുന്നത്. അഞ്ച് അടിയന്തര ആന്‍ജിയോപ്ലാസ്റ്റികളും കാര്‍ഡിയോളജി ഓപ്പറേഷന്‍ തിയറ്ററില്‍ നടത്താറുണ്ട്. സ്‌റ്റെന്റ് ഉള്‍പ്പെടെ വിതരണം നിലച്ചതോടെ മൂന്നു ദിവസമായി ശസ്ത്രക്രിയകള്‍ മുടങ്ങി.

പത്തോളം ഏജന്‍സികള്‍ക്കായി 30 കോടി രൂപയാണ് കുടിശികയുള്ളത്.  ഏജന്‍സികളുമായി ആശുപത്രി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷം ജൂലൈയിലെ തുക പൂര്‍ണമായും നല്‍കാമെന്ന നിബന്ധന  വച്ചു. എന്നാല്‍  കമ്പനികള്‍ വഴങ്ങിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരെ അഡ്മിറ്റാക്കി. പേസ്‌മേക്കറും അനുബന്ധ ശസ്ത്രക്രിയകളുമാണ് ഈ ദിവസങ്ങളില്‍ നടന്നത്.  കാര്‍ഡിയോളജി വിഭാഗത്തില്‍ നാല് ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്. ഇതില്‍ ഒരെണ്ണം അടിയന്തരമായി എത്തിയ ആന്‍ജിയോപ്ലാസ്റ്റിയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ നിന്നു സ്‌റ്റെന്റ് കടം വാങ്ങിയാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

Post a Comment

0 Comments