banner

ഹൈലൈനിന് കീഴിലെ വാഴകൾ വെട്ടിനിരത്തിയ സംഭവം!, മാനുഷിക പരിഗണന നല്‍കണം, പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ട് മന്ത്രി കെ.കൃഷ്ണന്‍കുട്ടി


തിരുവനന്തപുരം : ഇടുക്കി - കോതമംഗലം 220 കെവി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയില്‍ ലൈനിനു താഴെയുള്ള ഭൂമിയിലെ വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടി മാറ്റിയെന്ന പരാതിയില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയോലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാനും നിര്‍ദേശം നല്‍കി.

220 കെവി ലൈനിനു കീഴില്‍ പരാതിക്കാരന്‍ നട്ട വാഴകള്‍ ലൈനിനു സമീപം വരെ വളര്‍ന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായെന്നു മന്ത്രി പറഞ്ഞു. ഈ മാസം നാലാം തീയതി മൂലമറ്റം നിലയത്തില്‍ നിന്നുള്ള 220 കെവി ലൈന്‍ തകരാറിലായി. പരിശോധനയില്‍, പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തി ചില വാഴകള്‍ക്ക് തീ പിടിച്ചതായി മനസിലായി. സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.

ഇടുക്കി - കോതമംഗലം 220 കെവി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ലൈനിനു സമീപംവരെ വളര്‍ന്ന വാഴകള്‍ അടിയന്തരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ ലൈനിലെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമായിരുന്നു. അടിയന്തര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി സമൂഹമാധ്യമത്തിലെ പേജില്‍ വ്യക്തമാക്കി.

Post a Comment

0 Comments