തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4,000 രൂപ അനുവദിക്കാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉൽസവ ബത്തയായും നൽകും.
സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാർട് ടൈം, കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസ് ആയി അനുവദിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കി.
അതിനിടെ, കേരളം മുഴുവൻ വിറ്റാലും സംസ്ഥാനത്തെ ജനങ്ങൾക്ക് ഓണം ഉണ്ണാനാവാത്ത സ്ഥിതിയിലേക്ക് സർക്കാർ കാര്യങ്ങളെത്തിച്ചെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി കുറ്റപ്പെടുത്തി. നിത്യോപയോഗ വസ്തുക്കളുടെ വില ദിനംപ്രതി കുത്തനെ ഉയരുകയാണെന്നും സാധാരണ ജനങ്ങൾ ജീവിക്കാൻ നന്നേ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)
0 Comments