സ്വന്തം ലേഖകൻ
കൊട്ടാരക്കര : റെയിൽവേ വികസനത്തിന് വസ്തു ഏറ്റെടുത്തതിൽ ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന വിധി നടപ്പാക്കാത്തതിനെ തുടർന്ന് കൊട്ടാരക്കര തഹസിൽദാരുടെയും മൃഗസംരക്ഷണവകുപ്പിന്റെയും വാഹനങ്ങൾ ജപ്തി ചെയ്തു. കൊട്ടാരക്കര സബ് കോടതിയുടെ ഉത്തരവുപ്രകാരമാണ് നടപടി.
കൊല്ലം-പുനലൂർ ബ്രോഡ്ഗേജ് വികസനത്തിനായി ഭൂമി ഏറ്റെടുത്തതിനു നൽകിയ നഷ്ടപരിഹാരം കൂട്ടണമെന്ന ആവശ്യവുമായി നെടുവത്തൂർ വില്ലേജിൽപ്പെട്ട നാല് കുടുംബങ്ങൾ അഭിഭാഷകരായ സി.ബി.ഗോപകുമാർ, കുന്നത്തൂർ സി.ഗോപാലപിള്ള എന്നിവർ മുഖേന കോടതിയെ സമീപിച്ചിരുന്നു.
ഇവർക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കാത്തതിനെ തുടർന്നാണ് തഹസിൽദാരുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ജീപ്പുകൾ കഴിഞ്ഞദിവസം ജപ്തി ചെയ്തത്. ഇരുവാഹനങ്ങളും കോടതിവളപ്പിലേക്കു മാറ്റി. 2004-ലാണ് സ്ഥലമെടുപ്പ് നടത്തിയത്.
