banner

സംസ്ഥാനത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ എണ്ണം വർദ്ധിക്കുന്നതിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി!, പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്ന നിലപാടിൽ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍, വിവാദ അന്വേഷണ ഉത്തരവ് പിൻവലിച്ചു


സ്വന്തം ലേഖകൻ
തിരുവനന്തപുരം : പരാതിയില്‍ പൊതുവായി ഒരു വിഷയം പരാമര്‍ശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച്‌ ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്.

അതിനാല്‍ തുടര്‍നടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പല്‍ ഡയറക്ടര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച്‌ അന്വേഷിക്കാൻ തദ്ദേശ വകുപ്പിറക്കിയ ഉത്തരവാണ് വിവാദമായതോടെ പിൻവലിച്ചത്.

ഉത്തരവിറക്കിയ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പല്‍ ഡയറക്ടര്‍ വിശദീകരണവും ചോദിച്ചു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഒരു പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ബംഗലൂരു സ്വദേശിയാണ് പരാതി നല്‍കിയത്. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച്‌ അന്വേഷിക്കമെന്നായിരുന്നു പരാതിയിലെ ആവശ്യം.

ഈ പരാതിയെ കുറിച്ച്‌ അന്വേഷിക്കാൻ ചീഫ് സെക്രട്ടറി തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ പരാതി തദ്ദേശ ഡയറക്ടര്‍ക്ക് കൈമാറി. ഈ മാസം മൂന്നായിരുന്നു ഡയറക്ടറേറ്റിന് നിര്‍ദ്ദേശം ലഭിച്ചത്. ഡയറക്ടറേറ്റില്‍ നിന്നും അന്വേഷണം നടത്താനായി എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ കൈമാറിയ പരാതിയിൻ നടപടിവേണമെന്നായിരുന്നു ഡയറക്ടേറ്റിലെ ജോയിൻറ് ഡയറക്ടറുടെ ഉത്തരവിലെ നിര്‍ദ്ദേശം.

തഴേ തട്ടിലേക്ക് പോയ ഉത്തരവ് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. നവമാധ്യനങ്ങളടക്കം ചര്‍ച്ച തുടങ്ങിയതോടെ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ചു. ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നും ഉത്തരവിറക്കിയ ഉദ്യോഗസ്ഥതോടെയാണ് വിശദീകരണം തേടിയതായും ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.

Post a Comment

0 Comments