banner

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് : നിയമോപദേശം തേടാനൊരുങ്ങി പൊലീസ്; പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണനയിൽ


സ്വന്തം ലേഖകൻ
കോഴിക്കോട് : നടൻ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍, പൊലീസ് നിയമോപദേശം തേടും. കേസിലെ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും. നിലവില്‍ 354 എ പ്രകാരമാണ് കേസ്. പരാതിക്കാരി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. 

നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ സുരേഷ് ഗോപിയുടെ വിശദമായ മൊഴിയാണ് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ എല്ലാം പൊലീസിനു മുമ്പാകെ സുരേഷ് ഗോപി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. ഇതുപ്രകാരമാണ് പൊതുപ്രവര്‍ത്തകനായ സുരേഷ് ഗോപിയെ നിബന്ധനകളോടെ വിട്ടയച്ചത്. 

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കരുത് , സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് പൊലീസ് സുരേഷ് ഗോപിക്ക് നല്‍കിയത്. ഇത് ലംഘിച്ചാല്‍ ക്രിമിനല്‍ നടപടി ക്രമം 41 എയും 3, 4 ഉപ വകുപ്പുകള്‍ പ്രകാരവും നോട്ടീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാമെന്നും സുരേഷ് ഗോപിക്ക് നല്‍കിയ നോട്ടീസില്‍ പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments